തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്കും, വീടും ജീവനോപാധിയും നഷ്‌ടമായവർക്കും ഇക്കുറി അടിയന്തര നഷ്‌ടപരിഹാരം ഉണ്ടാകില്ല. കഴിഞ്ഞ പ്രളയകാലത്ത് ക്യാംപുകളിൽ എത്തിയവർക്ക് അടിയന്തര സഹായമായി പതിനായിരം രൂപവീതം നൽകിയിരുന്നു. ഇത്തവണ അത്തരം സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
ജാഗ്രതാ മുന്നറിയിപ്പുകളെ തുടർന്ന് ആളുകളെ മുൻകൂട്ടി ക്യാംപുകളിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നും സർക്കാർ വിലയിരുത്തുന്നു. വിവിധ വകുപ്പുകൾ നാശനഷ്‌ടങ്ങളുടെ കണക്ക് ശേഖരിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തും.
ഉരുൾപൊട്ടലിലും മറ്റും വീട് പൂർണമായി തകർന്നവർക്കും വീട് ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാതെ കഴിയുന്നവർക്കും നാലുലക്ഷം രൂപ സഹായം എത്രയുംവേഗം വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക കളക്‌ടർമാർക്ക് കൈമാറി.
കൂടുതൽ തുക ആവശ്യമാണെങ്കിൽ സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നു നൽകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മഴക്കെടുതിയും ഉരുൾപൊട്ടലും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
Read Also: ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്