ന്യൂഡെൽഹി: കോവിഡ് രോഗ മുക്‌തി നേടിയവരിൽ കണ്ടെത്തിയ അപൂർവ ഫംഗസ് ബാധ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. മ്യൂകോർമൈകോസിസ് എന്നാണ് രോഗത്തിന്റെ പേര്. കാഴ്‌ച നഷ്‌ടത്തിനും മരണത്തിനും വരെ ഈ രോഗം കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു. അപകടകരമായ ഈ രോഗം ബാധിച്ച നിരവധി രോഗികൾ ചികിൽസ തേടി എത്തുന്നുണ്ടെന്ന് ഡെൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഇഎൻടി സർജൻമാർ പറയുന്നു.
മ്യൂകോർമൈകോസിസ് ബാധിച്ച 13 രോഗികളാണ് കഴിഞ്ഞ 15 ദിവസത്തിനിടെ ആശുപത്രിയിൽ എത്തിയത്. ഇവരിൽ 5 രോഗികൾ മരണപ്പെട്ടു. അഞ്ച് പേരുടെ നില ഗുരുതരമാണ്. 50 ശതമാനം രോഗികൾക്ക് കാഴ്‌ചയും നഷ്‌ടമായി. കൂടാതെ മൂക്കും താടിയെല്ലും നഷ്‌ടമാകുന്ന അവസ്‌ഥയും രോഗികളിൽ കാണപ്പെടുന്നുണ്ട്.
മ്യൂക്കോർമിസെറ്റസ് എന്ന ഒരു തരം പൂപ്പൽ മൂലമുണ്ടാകുന്ന രോഗമാണ് അപൂർവ രോഗമാണ് മ്യൂകോർമൈകോസിസ്. ബ്‌ളാക്ക് ഫംഗസ് എന്നും ഇത് അറിയപ്പെടുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. അവയവ മാറ്റിവെക്കൽ നടക്കുമ്പോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിൽസക്കിടയിലും ഈ രോഗ ബാധ കാണപ്പെടാറുണ്ട്. എങ്കിലും, കോവിഡ് പ്രതിസന്ധിക്കിടയിൽ ഫംഗസ് പ്രത്യക്ഷപ്പെട്ടത് ഏറെ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിലാണ് രോഗം കൂടുതലായി ബാധിക്കുന്നത്.
മൂക്കിലെ തടസം, കണ്ണിലെയും കവിളിലെയും നീർവീക്കം, മൂക്കിൽ കറുത്ത വരണ്ട പുറംതോട് എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്കും രോഗ മുക്‌തർക്കും ഉടൻ തന്നെ ബയോപ്‌സി നടത്തി ആന്റി ഫംഗൽ തെറാപ്പി ആരംഭിക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഇഎൻടി സർജൻ വരുൺ റായ് നിർദ്ദേശിച്ചു. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയാൽ രോഗിയെ രക്ഷിച്ചെടുക്കാൻ സാധിക്കുമെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.
Also Read: പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍ ജിതേന്ദ്ര തിവാരി