നീലഗിരി: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ ദുരന്തത്തിൽ ഞെട്ടി രാജ്യം. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലെഫ്‌റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവിൽദാർ സത്‌പാൽ എന്നിവരും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നു.
റാവത്തിനെ വില്ലിങ്‌ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ ധരിപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് വിശദീകരിക്കും. തുടർന്ന്, മന്ത്രി ഊട്ടിയിലേക്ക് തിരിക്കും.
കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്‌ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V5 എന്ന ഹെലികോപ്‌ടറിൽ ആയിരുന്നു യാത്ര. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലുള്ള നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ആകെ 14 പേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. മറ്റുള്ളവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് പോലീസിന്റെയും സൈന്യത്തിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Also Read: മോദിയുടെ യുപി സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി