കൊച്ചി: കോവിഡ് പശ്ചാത്തലവുമായി ബന്ധപ്പെട്ട അപ്രതീക്ഷിത ലോക്ക്ഡൗൺ മുഖേന റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിൽ. റസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുൾപ്പെടെ വില കുറഞ്ഞേക്കും എന്നാണു ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിക്ഷേപം നടത്താൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നതായും സൂചനയുണ്ട്. പ്രോപ്പർട്ടികൾക്ക് വില കുറഞ്ഞേക്കും എന്നതിനാൽ വസ്തു വാങ്ങുന്നതിന് അനിയോജ്യമായ സമയം ഇതാണെന്ന് കരുതുന്നവരും രംഗത്തുണ്ട്.
കഴിഞ്ഞ 5-6 വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രവർത്തനം തൃപ്തികരമായ അവസ്ഥയിൽ ആയിരുന്നില്ല. ഏപ്രിൽ-ജൂൺ കാലയളവിൽ റെക്കോർഡ് ഇടിവാണ് മേഖല നേരിട്ടത്. പണ ലഭ്യതക്കുറവ് കൊണ്ട് പൂർത്തിയാകാത്ത നിരവധി പ്രോജക്ടുകളാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് നിലവിൽ ഉള്ളത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വാണിജ്യ കെട്ടിടങ്ങളുടെ വാടകയുൾപ്പെടെ മുടങ്ങുന്നതിനു ഇടയാക്കിയിട്ടുണ്ട്. 70 ശതമാനത്തോളം സാമ്പത്തിക പ്രവർത്തനങ്ങൾക്കും തടസം നേരിട്ടിട്ടുണ്ട്. വീടുകൾ വാങ്ങുന്നതിനും വാടകക്ക് നൽകുന്നതിനും ആദായ നികുതി ഉൾപ്പെടെ സർക്കാർ പരിഗണിക്കണം എന്നാണു ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ റിയൽ എസ്റ്റേറ്റിനെ ആശ്രയിക്കുന്നവരും ഉയർന്നു വരികയാണ്.
സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പ്രധാന പ്രശ്നം. അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കോവാക്സിന്റെ വരവോടു കൂടി കൊമേഴ്ഷ്യൽ സ്പേസുകൾക്ക് ഡിമാൻഡ് കൂടും എന്നും കരുതപ്പെടുന്നു. എന്നാൽ,ഇതോടൊപ്പം റെസിഡൻഷ്യൽ പ്രോജക്ടുകളുടെ പ്രതിസന്ധിയിൽ മാറ്റം ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
വിദേശ രാജ്യങ്ങളുടെയും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സർക്കാരിന്റെ സാമ്പത്തിക പാക്കേജിലെ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം സ്ഥിതി മെച്ചപെടുത്താൻ സാധിക്കില്ല എന്നാണു വിലയിരുത്തൽ. എങ്കിലും 6 മാസത്തിനുള്ളിൽ ബിസിനസ് മോഡലുകൾ ഉൾപ്പെടെ പ്രയോജനകരമായിരിക്കും എന്നാണ് പ്രതീക്ഷ.