തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായതോടെ തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും പിൻവലിച്ച റെഡ് അലർടാണ് വീണ്ടും പ്രഖ്യാപിച്ചത്. സംസ്‌ഥാനത്ത് 5 ജില്ലകളിലാണ് നിലവിൽ റെഡ് അലർടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പുറമേ ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും റെഡ് അലർടാണ്.
സംസ്‌ഥാനത്ത് തീരപ്രദേശ മേഖലകളിലെല്ലാം നിലവിൽ കനത്ത മഴയും കടലാക്രമണവും തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജില്ലയിൽ ഇതുവരെ 261 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. കൂടാതെ കടലാക്രമണത്തെ തുടർന്ന് 13 വീടുകൾ നശിച്ചു. മഴ കനത്തതോടെ നെയ്യാർ, അരുവിക്കര ഡാം ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
തെക്കൻ ജില്ലകളിൽ കൊല്ലത്തും, ആലപ്പുഴയിലും സമാന സ്‌ഥിതി തുടരുകയാണ്. അപ്പർ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൂടാതെ കൊല്ലത്ത് പരവൂർ, അഴീക്കൽ എന്നീ തീരപ്രദേശങ്ങളിൽ കർശന ജാഗ്രത തുടരുകയാണ്. ഇവിടങ്ങളിൽ 356 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ വലിയ രീതിയിൽ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ശക്‌തമായ സ്വാധീനമുണ്ടാകും.
Read also : ഹിമാലയൻ യാത്രാ വിവരണവുമായി ആന്റണി വർഗ്ഗീസ്; ‘വാബി-സാബി’ പുറത്തിറങ്ങി