ന്യൂഡെൽഹി: ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനുമെതിരെ റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോ രംഗത്ത്. അനീതിപരമായ മാർഗങ്ങളിലൂടെ ഈ ടെലികോം കമ്പനികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ജിയോ ആരോപിക്കുന്നത്. പുതിയ കാർഷിക നിയമങ്ങളിലൂടെ ജിയോ നേട്ടമുണ്ടാക്കുമെന്ന് ഈ ടെലികോം കമ്പനികൾ തെറ്റിദ്ധാരണ പരത്തുന്നതായും ജിയോ ആരോപിച്ചു. ഇതുസംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ജിയോ പരാതി നൽകി.
കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യ തലസ്‌ഥാനമായ ഡെൽഹി ഉപരോധിക്കുകയാണ്. റിലയൻസിന്റെ ജിയോ സേവനങ്ങൾ കർഷകർ ബഹിഷ്‌ക്കരിക്കുകയും ജനങ്ങളോട് ഇത്തരം കമ്പനികളെ ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ജിയോക്കെതിരെ നീചമായ ക്യാംപയിനുകളാണ് എതിരാളികൾ നടത്തുന്നതെന്ന് കമ്പനി കത്തിൽ പറയുന്നു. ജിയോ നമ്പറുകളിൽ നിന്ന് മാറുന്നതിനായി നിരവധി പരാതികൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്‌നങ്ങളോ ഇല്ലാതെയാണ് ഉപഭോക്‌താക്കൾ ജിയോ ഉപേക്ഷിക്കാൻ തയാറാകുന്നതെന്നും കമ്പനി കത്തിൽ പറയുന്നു. ഡിസംബർ 11നാണ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് കത്തയച്ചത്.
അതേസമയം, തങ്ങൾക്കെതിരെ ജിയോ ഉയർത്തിയ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് എയർടെൽ പ്രതികരിച്ചു. അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പ്രകോപിപ്പിക്കാൻ എതിരാളികൾ ശ്രമിക്കുമ്പോഴും ബിസിനസിന്റെ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തിയാണ് തങ്ങളുടെ പ്രവർത്തനങ്ങളെന്ന് എയർടെൽ പറഞ്ഞു.
ധാർമികതയിൽ ഊന്നിയ ബിസിനസിലാണ് തങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. അപകീർത്തിപ്പെടുത്താനായി ഉയർത്തികൊണ്ടുവന്ന അടിസ്‌ഥാനരഹിത ആരോപണങ്ങളാണിവ. നിരുത്തരവാദിത്തപരമായ ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നാണ് വോഡഫോൺ ഐഡിയയുടെ പ്രതികരണം.
Read also: ഡെല്‍ഹിയില്‍ പ്രതിഷേധം ശക്‌തമാകുമ്പോള്‍ ഗുജറാത്തിലെ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ മോദി