ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നായ റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റതിന് ചെന്നൈയിലും ഡെൽഹിയിലുമായി 6 പേർ പിടിയിൽ. പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു ഡോക്‌ടറുമുണ്ട്.
ചെന്നൈ താമ്പരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മുഹമ്മദ് ഇമ്രാൻ, മരുന്ന് വിൽപന നടത്തിയ തിരുവില്ലാമല സ്വദേശി വിഘ്‌നേഷ്, രണ്ട് സഹായികൾ എന്നിവരാണ് അറസ്‌റ്റിലായത്. തിരുവില്ലാമലയിൽ നിന്ന് 4,800 രൂപക്ക് വാങ്ങിയ മരുന്ന് താമ്പരത്തെ ആശുപത്രിയിൽ വിൽപന നടത്തിയിരുന്നത് 20,000 രൂപക്കായിരുന്നു എന്നും പോലീസ് കണ്ടെത്തി. തിരഞ്ഞെടുത്ത സർക്കാർ ഫാർമസികൾ വഴി മാത്രം വിൽപന നടത്തുന്ന റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ എത്തിയതിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, ആശുപത്രിയിലെയും ഫാർമ ഏജൻസിയിലെയും ജീവനക്കാരാണ് ഡെൽഹിയിൽ പിടിയിലായത്. ഉത്തരാഖണ്ഡിൽ വ്യാജ റെംഡെസിവിർ നിർമാണ ഫാക്‌ടറി കണ്ടെത്തി. ഉടമ ഉൾപ്പടെ അഞ്ച് പേരാണ് ഇവിടെ പിടിയിലായത്. വ്യാജ മരുന്ന് 25,000 രൂപ നിരക്കിലാണ് ഉത്തരാഖണ്ഡിൽ വിറ്റിരുന്നത്.
Also Read: ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്‌ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം