ന്യൂഡെൽഹി: ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ചികിൽസക്ക് വേണ്ടി ഇന്ത്യയുടെ മുൻ സ്‌ഥാനപതി അശോക് അമ്രോഹിക്ക് കാത്തിരിക്കേണ്ടി വന്നത് അഞ്ച് മണിക്കൂർ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചൊവ്വാഴ്‌ചയാണ് അദ്ദേഹം മരണപ്പെട്ടത്.
കോവിഡ് ബാധിതനായ അശോക് അമ്രോഹി ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിനായി അഞ്ചു മണിക്കൂറോളമാണ് പാർക്കിങ് ഏരിയയിൽ കാത്തിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്.
കഴിഞ്ഞയാഴ്‌ചയാണ് അശോക് അമ്രോഹിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്‌ടർമാര്‍ നിർദേശിച്ചിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ഭാര്യ യാമിനി പറഞ്ഞു.
“മേദാന്ത ആശുപത്രിയില്‍ രാത്രി എട്ടുമണിയോടെ കിടക്ക ഒഴിവുണ്ടാകുമെന്നാണ് ഞങ്ങളെ അറിയിച്ചത്. കിടക്കയുടെ നമ്പര്‍ വരെ ലഭിച്ചതാണ്. 7.30 തന്നെ ഞങ്ങൾ ആശുപത്രിയിൽ എത്തി. അവിടെയെത്തിയപ്പോള്‍ കോവിഡ് ടെസ്‌റ്റ് എടുക്കണമെന്നാണ് ആദ്യം പറഞ്ഞത്. അതിനായി ഒന്നര മണിക്കൂറിലേറെ കാത്തിരുന്നു. കോവിഡ് ടെസ്‌റ്റിന് ശേഷം അദ്ദേഹത്തെ പരിശോധിക്കാനായി പല തവണ ആശുപത്രി അധികൃതരോട് കരഞ്ഞ് അപേക്ഷിച്ചു. എന്നാല്‍ അവർ അവഗണിക്കുകയായിരുന്നു,”- യാമിനി പറഞ്ഞു.
അഡ്‌മിഷൻ നടപടികള്‍ക്ക് ശേഷമേ അശോകിനെ പരിചരിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും യാമിനി പറഞ്ഞു. ഇടയ്‌ക്ക് ആരോ അദ്ദേഹത്തിന് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രൂണയ്, മൊസാംബിംക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചയാളാണ് അശോക് അമ്രോഹി. അശോക് അമ്രോഹിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്‌തു. അദ്ദേഹം നല്ലൊരു സുഹൃത്തും ആത്‌മാർഥതയുള്ള സഹപ്രവര്‍ത്തകനും ആയിരുന്നെന്നും ജയശങ്കര്‍ പറഞ്ഞു.
Also Read: ആരുനേടും ഭരണം? ആകാംക്ഷയോടെ കേരളം; പ്രഖ്യാപനത്തിനായി കമ്മീഷൻ ഒരുങ്ങിക്കഴിഞ്ഞു