തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് വിപുലമായ ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും കൂടുതൽ സൗകര്യങ്ങളും കേന്ദ്രങ്ങളും തയ്യാറാക്കിയതായി കമ്മീഷൻ അറിയിച്ചു. 114 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.
140 മണ്ഡലങ്ങളിലെ വാശിയേറിയ പോരാട്ടത്തിന് ശേഷം 25ആം ദിവസമാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും വരുന്നത്. തപാൽ വോട്ടുകൾ 8 മണിക്ക് എണ്ണിത്തുടങ്ങും. എട്ടരക്കാണ് ഇവിഎമ്മുകൾ എണ്ണിത്തുടങ്ങുക. 5,84,238 തപാൽ ബാലറ്റുകളാണ് ആകെ വിതരണം ചെയ്‌തിരുന്നത്. ഈ മാസം 28 വരെ 4,54,237 എണ്ണം തിരികെ ലഭിച്ചു.
114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി സജ്‌ജീകരിച്ചിരിക്കുന്നത്. ഇതിൽ 106 എണ്ണത്തിലും പോസ്‌റ്റൽ വോട്ടുകളാകും ആദ്യം എണ്ണുക. 527 ഹാളുകൾ ഇവിഎമ്മുകൾക്കായാണ് സജ്‌ജീകരിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നേരത്തെ ഉണ്ടായിരുന്ന 140ൽ നിന്ന് 633 ഹാളുകളിലേക്ക് വോട്ടെണ്ണൽ പ്രക്രിയ വ്യാപിപ്പിച്ചത്.
ഒരു ഹാളിൽ ഏഴു മേശകൾ ഉണ്ടായിരിക്കും. 24,709 ഉദ്യോഗസ്‌ഥർക്കാണ് വോട്ടെണ്ണലിന്റെ ചുമതല. എണ്ണൽ നടക്കുന്ന മുഴുവൻ സമയവും പ്രത്യേക നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയ ആളുകളുടെ സാന്നിധ്യമുണ്ടാകും. വോട്ടെണ്ണലിന് എത്തുന്ന ഉദ്യോഗസ്‌ഥർക്കും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്കും കർശന കോവിഡ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടർ ഹെൽപ് ആപ്പിലും തൽസമയം ലഭ്യമാകും.
Also Read: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു; ഇനി മുതൽ 500 രൂപ