ന്യൂഡെൽഹി : കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിൽ നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവെച്ചതായി റിപ്പോർട്. ആർക്കും പരിക്ക് ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. സിംഗുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം. രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്താണ് ആക്രമണം നടന്നത്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള കാറിലാണ് ആക്രമികൾ എത്തിയതെന്ന് പോലീസ് വ്യക്‌തമാക്കി.
നൂറ് ദിവസം പിന്നിട്ട കർഷക സമരം ഡെൽഹി അതിർത്തികളിൽ ശക്‌തമാകുകയാണ്. ഡെൽഹി അതിർത്തികളിൽ വനിതാ ദിനം പ്രമാണിച്ച് ഇന്ന് മഹിളാ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്‌ത്രീകൾ സംഘടിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
സിംഗുവിൽ നടക്കുന്ന മഹിളാ മഹാപഞ്ചായത്തിനൊപ്പം തന്നെ കെഎഫ്‌സി ചൗകിൽ നിന്ന് സിംഘു അതിർത്തിയിലേക്ക് വനിതകളുടെ മാർച്ചും നടക്കും. കൂടാതെ പന്ത്രണ്ടാം തീയതി മുതൽ ബിജെപിക്കെതിരെ കർഷക നേതാക്കൾ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ പര്യടനം നടത്തും.
Read also : തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം