ന്യൂഡെൽഹി: രാമസേതുവിനെ കുറിച്ച് പഠിക്കാൻ പ്രത്യേക അന്തർജല ഗവേഷണ ദൗത്യത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 48 കിലോ മീറ്റർ നീളമുള്ള മണൽ പാതയായ രാമസേതുവിന്റെ ഉൽഭവത്തെ കുറിച്ചാണ് ഗവേഷണം നടക്കുക.
രാമസേതു എങ്ങനെ, എപ്പോൾ നിർമിച്ചു എന്ന് നിർണയിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. പുതിയ ദൗത്യത്തിന് ഇന്ത്യൻ പുരാവസ്‌തു സർവേ വിഭാഗത്തിന്റെ കീഴിലുള്ള സെൻട്രൽ അഡ്‌വൈസറി ബോർഡ് ഓൺ ആർക്കിയോളജിയാണ് അനുമതി നൽകിയിരിക്കുന്നത്.
കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ചും നാഷണൽ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവയും ചേർന്നാണ് പഠനം നടത്തുക. തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിൽ (രാമേശ്വരം) നിന്ന് ശ്രീലങ്കയിലെ ജാഫ്‌ന ജില്ലയിലേക്ക് കടലിന് കുറുകെ പണിത ‘രാമസേതു’ എന്ന മൺപാലത്തിന്റെ ഉൽഭവത്തിന്റെ വസ്‌തുതകൾ തേടിയാണ് പഠനം നടക്കുക.
രാമസേതുവിന് ചുറ്റും വെള്ളത്തിൽ മുങ്ങിപ്പോയ ഏതെങ്കിലും വാസസ്‌ഥലങ്ങൾ ഉണ്ടോയെന്നും പഠനത്തിലൂടെ കണ്ടെത്താൻ ശ്രമിക്കും. ഗവേഷണത്തിലൂടെ രാമായണം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്.
Also Read: ‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്