ജയ് ശ്രീറാം സ്‌തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും ജയ് ശ്രീറാംവിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം നടന്ന നേതാജി അനുസ്‌മരണ യോഗത്തിനിടെ ജയ് ശ്രീറാം വിളികൾ ഉയർന്നതിന്റെ പശ്‌ചത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം നിർത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം.
‘ജയ് ശ്രീറാം എന്നാൽ പരസ്‌പരം അഭിവാദ്യം ചെയ്യലാണ്. ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അത് മോശമായി കാണേണ്ടതില്ല. നമസ്‌കാരം അല്ലെങ്കിൽ ജയ്ശ്രീറാം എന്ന് അഭിവാദ്യം ചെയ്യുന്നത് ഉപചാരത്തിന്റെ ഭാഗമായാണ്. ജയ്ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല. ആരെങ്കിലും അങ്ങനെ വിളിച്ചാൽ അത് എങ്ങനെ മമതയെ അപമാനിക്കലാകും?’- ആദിത്യനാഥ് ചോദിച്ചു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന നേതാജി അനുസ്‌മരണ യോഗത്തിൽ പ്രഭാഷണം നടത്താൻ മമതയെ ക്ഷണിച്ചപ്പോളാണ് കാണികളിൽ നിന്നും ‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങിയത്. ഇത് മമതയെ പ്രകോപിതയാക്കുകയും ‘ഇതൊരു രാഷ്‌ട്രീയ പരിപാടിയല്ല, സർക്കാർ പരിപാടിയാണ്, ഇവിടെ അതനുസരിച്ച് പെരുമാറണം. ഇവിടെ സംസാരിക്കാൻ ഉദ്ദേശിച്ചിട്ടില്ല’- എന്നും അവർ പറഞ്ഞു.
ശേഷം സംസാരിക്കാൻ വിസമ്മതിച്ച് അവർ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങി പോവുകയായിരുന്നു. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് സംസാരിച്ച മോദി ഇതിനെക്കുറിച്ചൊന്നും പറയാൻ തയാറായില്ല.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; പുതിയ വാഗ്‌ദാനങ്ങൾ നൽകി കമൽ ഹാസൻ