വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ച് വന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി യുവ താരങ്ങള്‍ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും. അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു എന്ന വ്യാജേനെ വനിത പുറത്ത് വിട്ട പല കാര്യങ്ങളും നിഷേധിച്ചതായി താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം ചാറ്റ് മോഡലിലാണ് വനിത പ്രസിദ്ധീകരിച്ചിരുന്നത്.
റോഷനും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സീ യൂ സൂണ്‍ എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു അഭിമുഖം. റോഷനും ദര്‍ശനയും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദവും സിനിമയിലേക്ക് എത്തിയതും ആയിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയങ്ങള്‍. എന്നാല്‍, അച്ചടിച്ച് വിപണിയില്‍ എത്തിയപ്പോള്‍ തങ്ങള്‍ പറഞ്ഞ പോലെ ആയിരുന്നില്ല എന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഫീച്ചര്‍ തയാറാക്കിയതില്‍ നല്ല ദേഷ്യമുണ്ടെന്ന് അവര്‍ പറഞ്ഞു. കള്ളങ്ങള്‍ കച്ചവടത്തിന് വെക്കാതിരുന്നു കൂടെ എന്ന ചോദ്യവും താരങ്ങള്‍ ഉന്നയിച്ചു.
ഫീച്ചറിന്റെ ഡ്രാഫ്റ്റ് ദര്‍ശന ആവശ്യപ്പെട്ടെങ്കിലും അത് മാഗസിന്റെ പോളിസിക്ക് എതിരാണെന്ന് വനിത അറിയിച്ചിരുന്നു. ഇതിനോടകം റോഷന്റേയും ദര്‍ശനയുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. വനിതക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, അഭിമുഖം നടത്തിയ ആളിനെ സോഷ്യൽ മീഡിയകളിലൂടെ ബുദ്ധിമുട്ടിക്കുന്നതിൽ നിരാശയുണ്ടെന്ന് റോഷൻ പറഞ്ഞു. അഭിമുഖത്തെ പറ്റിയാണ് അഭിപ്രായം പറഞ്ഞത് അഭിമുഖം നടത്തിയ ആളിനെ പറ്റിയല്ല എന്നും നടൻ വ്യക്തമാക്കി. ഇതിന്റെ പേരിൽ ആരെയും അധിക്ഷേപിക്കരുതെന്നും റോഷൻ അഭ്യർത്ഥിച്ചു.