കീവ്: യുക്രൈനിലെ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനുമായും യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മരിയോപോള്‍ നഗരത്തില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം വെടിനിര്‍ത്തല്‍ ലംഘനങ്ങളെത്തുടര്‍ന്ന് രണ്ടാം തവണയും പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം