കീവ്: യുക്രൈൻ അധിനിവേശത്തിനിടെ ഖേർസൺ മേഖലയിലെ ഗർഭിണിയെ റഷ്യൻ സൈനികൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതായി ആരോപണം. അധിനിവേശത്തിനിടെ യുക്രൈൻ സ്‌ത്രീകളോട് റഷ്യൻ സൈനികർ ചെയ്യുന്ന ക്രൂരതകളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്.
പതിനാറ് വയസുകാരി ആറ് മാസം ഗർഭിണിയായിരുന്നു. റഷ്യൻ സൈനികൻ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എതിർക്കാൻ ശ്രമിച്ചാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞതായി സിഎൻഎൻ റിപ്പോർട് ചെയ്‌തു.
ബോംബ് ആക്രമണത്തെ തുടർന്ന് ദിവസങ്ങളായി വീടിനടിയിലെ ബങ്കറിൽ കഴിയുകയായിരുന്നു പെൺകുട്ടിയും കുടുംബവും. ഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സൈനികൻ മദ്യപിച്ച് എത്തിയത്. 12ഉം 14ഉം വയസുള്ള സഹോദരിമാരും അമ്മയുമാണ് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്നത്. അടുത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ട സൈനികൻ വസ്‌ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു, വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ 20 പേരെ കൂടി കൂട്ടിവരുമെന്നായിരുന്നു ഭീഷണി. കുതറിമാറാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ചതായും പെൺകുട്ടി വ്യക്‌തമാക്കി.
സംഭവം യുക്രൈൻ പ്രോസിക്യൂട്ടർ സിഎൻഎൻ ചാനലിനോട് സ്‌ഥിരീകരിച്ചിട്ടുണ്ട്. യുദ്ധക്കുറ്റം എന്നാണ് അവരിതിനെ വിളിക്കുന്നത്. യുക്രേനിയൻ സൈനിക സാന്നിധ്യം ഇല്ലാത്ത പ്രദേശത്ത് റഷ്യൻ സൈന്യം അതിക്രമിച്ച് എത്തുകയായിരുന്നു. പ്രദേശത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തത് ഉൾപ്പടെയുള്ള യുദ്ധക്കുറ്റങ്ങൾ ഈ മേഖലയിൽ നടന്നുവെന്ന് പ്രോസിക്യൂട്ടർ പ്രസ്‌താവനയിൽ അറിയിച്ചു.
Most Read: ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ ആത്‍മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ