കോഴിക്കോട്: റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാര ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കോച്ച് രവി സിങ്ങിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ലിതാരയുടെ ആത്‌മഹത്യയിലേക്ക് നയിച്ചത് രവി സിങ്ങിൽ നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് പാറ്റ്‌നയിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും ബന്ധുക്കൾ പറഞ്ഞു.
ഒന്നര വർഷം മുൻപാണ് ലിതാരക്ക് ബിഹാറിലെ പാറ്റ്‌നയിൽ റെയിൽവേ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരക്ക് വിവാഹം ആലോചിച്ചിരുന്നുവെങ്കിലും പിന്നീടത് ഒഴിവാക്കി. ഇതിനുശേഷം മാനസിക സംഘർഷം അനുഭവിച്ചിരുന്ന ലിതാര കൗൺസിലിംഗിന് വിധേയയാവുകയും ചെയ്‌തിരുന്നു. പഴയ കോച്ചുമായുള്ള ബന്ധത്തിന്റെ പേരിൽ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇക്കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ലിതാരയോട് കോച്ച് ഒറ്റക്ക് കോർട്ടിൽ പരിശീലനത്തിന് എത്താൻ നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽക്കത്തയിലെ മൽസരത്തിനിടെ കയ്യിൽ കേറി പിടിച്ചതിനെ തുടർന്ന് ഇയാളെ ലിതാര മർദ്ദിച്ചു. തുടർന്ന് കൃത്യമായി പരിശീലനം തുടർന്നിരുന്ന ലിതാര കോർട്ടിൽ പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് അടുത്തിടെ ഉന്നത ഉദ്യോഗസ്‌ഥർക്ക് പരാതി നൽകി.
തിങ്കളാഴ്‌ചയാണ് ലിതാര ഈ വിവരം അറിയുന്നത്. ഇതിന് ശേഷം കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇക്കാര്യം വീട്ടിൽ പറയരുതെന്നും പ്രത്യേകം നിർദ്ദേശിച്ചു. കോച്ചിന്റെ പരാതിയിൽ ജോലി നഷ്‌ടപ്പെടുമോ എന്ന് ലിതാര ഭയന്നിരുന്നു. ഇതൊക്കെയാണ് ആത്‍മഹത്യക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കോച്ച് രവി സിങ്ങിനെതിരെ ബന്ധുക്കൾ പാറ്റ്‌ന രാജീവ് നഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്‌ച രാവിലെയാണ് ലിതാരയെ പാറ്റ്‌നയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കുരുങ്ങി മരണം സംഭവിച്ചുവെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. അതേസമയം, പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ സംശയമുള്ളതായും റീ പോസ്‌റ്റുമോർട്ടം നടത്തണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.
Most Read: വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്