കൊച്ചി: ബലാൽസംഗ കേസില്‍ ഒളിവില്‍ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സത്യമെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു.
പനമ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും തെളിവ് ശേഖരിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം. അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് എതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. കേസിൽ സിനിമാ മേഖലയിൽ നിന്നുള്ള സാക്ഷികൾ ഉണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനും, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റിൽ വച്ച് നിരവധി തവണ ബലാൽസംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എറണാകുളം സൗത്ത് പോലീസാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 22ആം തീയതിയാണ് യുവതി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയതും, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതും. ഇതോടെയാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.
Most Read: ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണം; കെ സുധാകരന്‍