എറണാകുളം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനും, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റിൽ വച്ച് നിരവധി തവണ ബലാൽസംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എറണാകുളം സൗത്ത് പോലീസാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 22ആം തീയതിയാണ് യുവതി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയതും, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതും. ഇതോടെയാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.
Read also: രാജ്യത്ത് പ്രവേശിക്കാൻ പിസിആർ പരിശോധന ഒഴിവാക്കി കുവൈത്ത്