നിലയ്‌ക്കൽ: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്ന് സർക്കാർ. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ ടോപ്പിൽ മകരവിളക്ക് ദർശനത്തിനും സർക്കാർ അനുമതി നൽകി. പുല്ലുമേട്, പാഞ്ചാലിമേട് ഉൾപ്പടെയുള്ള ഇടങ്ങളിൽ മകരവിളക്ക് ദർശനത്തിന് സൗകര്യമൊരുക്കാനുള്ള സാധ്യതയും പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.
മകരവിളക്ക് ദിവസം എത്തുന്നവരെ മാത്രം സന്നിധാനത്ത് നിർത്തിയാൽ മതിയെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. 11ന് എരുമേലി പേട്ട തുള്ളൽ കഴിഞ്ഞാൽ സന്നിധാനത്തെത്തുന്നവർ വിളക്ക് കഴിഞ്ഞേ മടങ്ങൂവെന്ന പരമ്പരാഗത രീതി തുടരണമെന്ന് ബോർഡ് സർക്കാരിനെ അറിയിച്ചു.
സന്നിധാനത്ത് നിലവിൽ 17,000 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. പുറത്ത് വിരിവെക്കാനുള്ള സൗകര്യം ഉൾപ്പടെയാണിത്. 11നാണ് എരുമേലി പേട്ട തുള്ളൽ. ഇതിന് ശേഷം മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള ഭക്‌തർ ഉൾപ്പടെ സന്നിധാനത്തെത്തും. ഇവരെ വിളക്ക് കഴിഞ്ഞ് മാത്രം മടങ്ങാൻ അനുവദിക്കണമെന്ന ബോർഡിന്റെ നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. ഇതിനൊപ്പം പുല്ലുമേട്, പമ്പ ഹിൽടോപ്പ് ഉൾപ്പടെയുള്ള ഇടങ്ങളിലും ഭക്‌തരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
മകരവിളക്ക് ഉൽസവത്തിന് നട തുറന്ന ശേഷം ഒന്നരലക്ഷം പേർ ഇതിനകം ദർശനം നടത്തി. ഭക്‌തർക്ക് പകൽ സമയങ്ങളിൽ സന്നിധാനത്ത് വിരിവെക്കാൻ അനുമതി നൽകി. കരിമല വഴിയുള്ള കാനനപാതയിൽ ഇതുവരെ പതിനൊന്നര വരെ എത്തുന്നവർക്കായിരുന്നു പ്രവേശനം. ഇത് ഉച്ചക്ക് ഒരു മണിവരെ നീട്ടി. പരമാവധി ഭക്‌തർക്ക് മകരജ്യോതി കാണാൻ അവസരമൊരുക്കണമെന്ന ദേവസ്വം ബോർഡിന്റെ അവശ്യമാണ് ഇളവുകൾ കൂട്ടാനുള്ള സർക്കാർ തീരുമാനത്തിന് കാരണമായത്.
Read Also: കോൺഗ്രസിന്റെ തകർച്ചയിൽ നേട്ടം ബിജെപിക്ക്; ബിനോയ് വിശ്വം