തിരുവനന്തപുരം: കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക് ആണെന്ന് ബിനോയ് വിശ്വം എംപി. കോൺഗ്രസ് നെഹ്‌റുവിനെ മറന്നു. നെഹ്‌റുവിനെ വീണ്ടെടുക്കണം. സിപിഐയും സിപിഎമ്മും തമ്മിൽ ഒരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണൻ അനുഭവസമ്പത്തുള്ള നേതാവാണ്. സിപിഐയും സിപിഎമ്മും തമ്മിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഏറ്റവും ദൃഢമായ ബന്ധമാണ് ഉള്ളതെന്നും ബിനോയ് വിശ്വം എംപി ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശത്രു ഫാസിസ്‌റ്റ് ശക്‌തികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്‌തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നത്തെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ്പില്ല. അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ദേശീയ തലത്തിലെ കോൺഗ്രസിനോടുള്ള നിലപാട് കേരളത്തിൽ ബാധിക്കില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുപക്ഷം യുപിഎ സർക്കാരിനെ പിന്തുണക്കുമ്പോഴും 2004ൽ കേരളത്തിൽ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാൻ രാഷ്‌ട്രീയ പാർട്ടികളുടെ വിപുലമായ കൂട്ടായ്‌മ വേണം. കോൺഗ്രസിനെ അതിൽ നിന്ന് മാറ്റി നിർത്താനാകില്ല. രാഹുൽ ഗാന്ധിയല്ലാതെ പ്രതിപക്ഷ കൂട്ടായ്‌മയെ നയിക്കാൻ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോ എന്നും കാനം ചോദിച്ചു.
Most Read: സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്