ന്യൂഡെൽഹി: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മൽസരത്തിൽ ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് സമനില. മൽസരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 26ആം മിനിറ്റിൽ തന്നെ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ ബംഗ്ളാദേശ് നിരക്കെതിരെ ഇന്ത്യൻ സംഘം സമനില വഴങ്ങുകയായിരുന്നു.
40 മിനിറ്റിലേറെ സമയം 10 പേരുമായി കളിച്ച ബംഗ്ളാദേശ് ടീമിനെതിരെ വിജയം നേടാൻ ഇന്ത്യക്ക് സാധിച്ചില്ലെന്ന് മാത്രമല്ല ഗോൾ വഴങ്ങുകയും ചെയ്‌തുവെന്നത് തിരിച്ചടിയാണ്. മൽസരത്തിൽ നന്നായി തുടങ്ങിയ ഇന്ത്യ 26ആം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ലീഡെടുത്തു. ഉദാന്ത സിങ്ങിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
ഛേത്രിയുടെ 76ആം രാജ്യാന്തര ഗോളായിരുന്നു ഇത്. ഒരു ഗോൾ കൂടി നേടിയാൽ ബ്രസീൽ ഇതിഹാസം പെലെയുടെ രാജ്യാന്തര ഗോൾ നേട്ടത്തിനൊപ്പമെത്താനും ഛേത്രിക്ക് സാധിക്കും. പെലെ ബ്രസീലിനുവേണ്ടി 92 മൽസരങ്ങളിൽ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്.
രണ്ടാം പകുതിയിൽ ബംഗ്ളാ ഡിഫൻഡർ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കാർഡ് പുറത്തു പോയെങ്കിലും ഇന്ത്യക്ക് അത് മുതലാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ 74ആം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ളാദേശ് സമനില പിടിച്ചു. യസിൻ അറഫാത്താണ് അവർക്ക് വേണ്ടി സമനില ഗോൾ നേടിയത്. ഒക്‌ടോബർ ഏഴിന് ശ്രീലങ്കക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.
Read Also: വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു