കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിതാ അനിൽകുമാർ. 21 വർഷത്തിലേറെ കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്‌ഠിച്ച കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ സജിത അനിൽകുമാർ, ഇന്നലെ തളി സാമൂതിരി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കായികക്ഷമതാ പരിശോധനയിലാണ് യോഗ്യത നേടിയത്.
ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർ മൂസ വടക്കേതിൽ, സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കായികക്ഷമതാ പരിശോധന നടന്നത്.
യോഗ്യത നേടിയ സജിത മാർച്ച് 1 മുതൽ മീഞ്ചന്ത ഫയർ ആൻഡ് റെസ്‌ക്യൂ ആസ്‌ഥാനത്തു പരിശീലനം ആരംഭിക്കും. 7നു തൃശൂരിലെ ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമിയിൽ ഫയർ ഫോഴ്‌സ് ഡയറക്‌ടർ ജനറൽ ബി സന്ധ്യ പങ്കെടുക്കുന്ന ചടങ്ങിൽ പാസിങ് ഔട്ട് പരേഡ് നടക്കും. ലോക വനിതാദിനമായ മാർച്ച് 8നായിരിക്കും സജിത ജോലിയിൽ പ്രവേശിക്കുക. ഫയർ ഫോഴ്‌സിൽ ആയിരിക്കും ആദ്യ നിയമനം.
കൂത്താളി പുത്തൻവീട്ടിൽ ബാലൻ നായരുടെയും ലക്ഷ്‌മി അമ്മയുടെയും മകളാണ് സജിത. മുൻ സിആർപിഎഫുകാരനും ഇപ്പോൾ ഗവ. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനുമായ അനിൽകുമാറാണു ഭർത്താവ്. അഭിജിത്ത്, അഭിരാമി എന്നിവരാണ് മക്കൾ.
1995ൽ സിആർപിഎഫിൽ ചേർന്ന സജിത ഡെൽഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ശ്രീനഗർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന ലൈബീരിയയിൽ യുഎൻ മിഷന്റെ ഭാഗമായി ഒരു വർഷം സമാധാന സേനയിലും പ്രവർത്തിച്ചിട്ടുണ്ട്. 21 വർഷവും 4 മാസവും നീണ്ട സർവീസിനു ശേഷം 2016ലാണ് സജിത വിരമിച്ചത്.
Malabar News: കാസർഗോഡ് ജില്ലാ കളക്‌ടർക്കെതിരെ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് റിപ്പോർട് തേടി