തിരുവനന്തപുരം: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കാൻ സംസ്‌ഥാനത്തെ 11ആം ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌തേക്കും. ജനുവരി 31ന് ഇതുസംബന്ധിച്ച റിപ്പോർട് സമർപ്പിക്കും. ഇത്തവണത്തെ ശമ്പള വർധന മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. ഏപ്രിൽ മുതലാണ് പുതിയ ശമ്പളം നൽകിത്തുടങ്ങുക.
പെൻഷൻപ്രായ വർധനയും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ജനുവരി 15ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും കുടിശ്ശികയുളള ഡിഎ (Dearness Allowance) നൽകുകയും ചെയ്യും. കോവിഡ് പശ്‌ചാത്തലത്തിൽ ശമ്പള പരിഷ്‌കരണം അടുത്ത വർഷത്തേക്ക് നീട്ടിവെക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചതെങ്കിലും ജീവനക്കാരുടെ പ്രതിഷേധം കാരണം വർധന നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
ശമ്പള കമ്മീഷൻ റിപ്പോർട് സമർപ്പിച്ചാലുടൻ തന്നെ മന്ത്രിസഭ ഉപസമിതി രൂപീകരിച്ച് അംഗീകാരം നൽകും. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് തന്നെ ശമ്പള പരിഷ്‌കരണം ഉത്തരവാകും. മുൻ കേന്ദ്ര സെക്രട്ടറി കെ മോഹൻദാസിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട് സമർപ്പിക്കുക.
പത്താം ശമ്പള കമ്മീഷൻ 13 ശതമാനത്തോളം വർധനയാണ് വരുത്തിയത്. കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് കാല സാമ്പത്തിക അനിശ്‌ചിതത്വവും പരിഗണിച്ചാണ് ഇത്തവണ വർധനയുടെ നിരക്ക് കുറക്കാൻ തീരുമാനിച്ചത്. പെൻഷൻ പ്രായം കൂട്ടാൻ കമ്മീഷൻ ശുപാർശ ചെയ്‌താലും സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല.
Also Read: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്‌തു