ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്‌തു. അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്‌തത്. ആകെ 70 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തുക കൈമാറി. പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മുഴുവന്‍ ആളുകളും മരണപ്പെട്ട കുടുംബങ്ങളിലെ അവകാശികളെ കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് ധനസഹായം നല്‍കിയത്.
ശനിയാഴ്‌ച മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, ദുരന്തത്തില്‍ മരിച്ച 39 പേരുടെ അവകാശികളായ 81 പേരുടെ ബാങ്കുകളില്‍ നിക്ഷേപിച്ച തുകയുടെ രസീതുകളാണ് വിതരണം ചെയ്‌തത്. 1.95 കോടി രൂപയാണ് നല്‍കിയത്. ബാക്കിയുള്ള 31 പേരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വിശദമായ പരിശോധനകള്‍ക്കു ശേഷം റവന്യൂ വകുപ്പ് പിന്നീട് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. മാത്രവുമല്ല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്‌തെന്നും മന്ത്രി വ്യക്‌തമാക്കി.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ പണി പുരോഗമിക്കുകയാണ്. വീട് വേഗത്തില്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുറ്റിയാര്‍വാലിയില്‍ ആണ് ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. ദുരന്ത മേഖലയിലെ മികച്ച ഇടപെടലുകള്‍ക്ക് ജില്ലാ ഭരണകൂടത്തെയും ജില്ലയിലെ ജനപ്രതിനിധികളെയും മന്ത്രി ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ജില്ലാ കളക്‌ടര്‍ എച്ച് ദിനേശന്‍, സബ് കളക്‌ടര്‍ പ്രേം കൃഷ്‌ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
Read Also: സോഷ്യൽ മീഡിയയിലൂടെ വ്യക്‌തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമ നടപടിക്ക്