തിരുവനന്തപുരം: 70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്‌ടപ്പെട്ടതിന് സഹായമൊന്നുമില്ല.
പെട്ടിമുടിയിലെ താഴ്‌വരയിലെ ലയങ്ങളിൽ കിടന്നുറങ്ങിയിരുന്ന 70 പേരാണ് 2020 ഓഗസ്‌റ്റ് 6ന് ഓർമയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരേ ഇന്നും കണ്ടെത്താനായിട്ടില്ല.
മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്‌ട പരിഹാരം നൽകി. കാണാതായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം ഇനിയും കിട്ടാനുണ്ട്. സർക്കാർ നൂലാമാലകളിൽ പെട്ട് ഇത് നീണ്ടു പോകുകയാണ്. ആകെ 78 ലക്ഷം രൂപയുടെ നഷ്‌ടം ദുരന്തത്തിലുണ്ടായി എന്നാണ് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്‌ട പരിഹാരം കിട്ടിയിട്ടില്ല.
ദുരന്തമുണ്ടായതിന് സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്‌റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർഥനയും പുഷ്‌പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.
Also Read: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; എൻഐഎ സംഘം കോഴിക്കോടെത്തി