കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കോഴിക്കോടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്‌ഥരാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
ബെംഗളൂരുവിലുള്ള അന്വേഷണ ഉദ്യോഗസ്‌ഥരുമായും എൻഐഎ സംഘം സംസാരിച്ചു. കേസിലെ തീവ്രവാദ ബന്ധത്തിനു ശക്‌തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത. ബെംഗളൂരുവിലുള്ള കോഴിക്കോട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകൾ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കും.
വിദേശകോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന 20 ഉപകരണങ്ങളാണ് കോഴിക്കോട് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളായ ഷബീറും പ്രസാദും ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതി കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
Most Read: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു