ഇടുക്കി: പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തത് കൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ആഗസ്‌റ്റ് 6നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്.
കണ്ണന്‍ദേവന്‍ കബനി എസ്‌റ്റേറ്റിലെ ഒരു ഡിവിഷന്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചിലില്‍ ഒഴികിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്‌തു. തുടര്‍ന്ന് സര്‍ക്കാരും, ജില്ലാ ഭരണകൂടവും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തി. എന്നാൽ ബാക്കിയുള്ള കസ്‌തൂരി (30), മകള്‍ പ്രിയദര്‍ശിനി (6), കാര്‍ത്തിക (21) എന്നിവരുൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സര്‍ക്കാര്‍ ഈ 4 പേരെയും മരിച്ചവരുടെ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഉത്തരവായി ഇറങ്ങിയിട്ടില്ല. ഇതോടെ പഞ്ചായത്ത് അധികൃതർ കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ കഴിയില്ലെന്ന് അറിയിച്ചു. കാണാതായവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്.
Read Also: സംസ്‌ഥാനത്ത് 2 പേർക്ക് കൂടി സിക; ആകെ രോഗബാധിതർ 21 ആയി ഉയർന്നു