തിരുനെല്‍വേലി: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്‌തകം സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് ഇംഗ്‌ളീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ നിന്ന് പുസ്‌തകം നീക്കിയത്.
അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്‘ എന്ന പുസ്‌തകമാണ് പിന്‍വലിച്ചത്. മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്‌തകമാണിത്. ഇംഗ്‌ളീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ 2017 മുതലാണ് പുസ്‌തകം പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയത്.
എന്നാല്‍ പുസ്‌തകം സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെ എബിവിപി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ക്കുകയും യോഗത്തില്‍ പുസ്‌തകം പിന്‍വലിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്‌തു.
‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സി’ല്‍ അരുന്ധതി റോയ് മാവോവാദികളെ മഹത്വവത്ക്കരിക്കുന്നു എന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഒരാഴ്‌ച മുന്‍പാണ് നോട്ടീസ് പതിപ്പിച്ചത്.
Read Also: ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ല, പിണറായി മലയാളികളുടെ ആത്‌മാഭിമാനം തകർത്തു; ദേവൻ