തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ ക്‌ളാസുകൾ പൂർണ തോതിൽ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്ന് മുതൽ മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തണമെന്നും, സ്‌കൂളുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രീ പ്രൈമറി ക്‌ളാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സ്‌കൂളുകൾ സാധാരണ നിലയിൽ ആരംഭിക്കാൻ പോകുന്നതോടെ പൊതു അവധികൾ ഒഴികെയുള്ള എല്ലാ ശനിയാഴ്‌ചകളും ഇനിമുതൽ പ്രവൃത്തി ദിവസമായിരിക്കും. പാഠഭാഗങ്ങൾ തീർക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിൽ ക്‌ളാസുകൾ ക്രമീകരിക്കുന്നത്. കൂടാതെ എല്ലാ ക്‌ളാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്‌തമാക്കി.
21ആം തീയതി മുതൽ മുതൽ പിടിഎ യോഗങ്ങൾ ചേരണം. നേരിട്ടുള്ള ക്‌ളാസുകൾക്കൊപ്പം ഓൺലൈൻ ക്‌ളാസുകൾ തുടരുമെന്നും, ഹാജർ നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. അതേസമയം നാളെ മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കും. 21ആം തീയതി സാധാരണ നിലയിൽ ക്‌ളാസുകൾ ആരംഭിക്കുന്നത് വരെ ബാച്ച് അടിസ്‌ഥാനത്തിൽ ഉച്ചവരെ ക്‌ളാസുകൾ നടത്താനാണ് തീരുമാനം.
Read also: വാവ സുരേഷിന്റെ തിരിച്ചുവരവിൽ സന്തോഷം; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ