ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞത് കണക്കിലെടുത്ത് ജാഗ്രത കൈവിടരുതെന്നും കേന്ദ്രം നിർദ്ദേശിച്ചു.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോൾ പറഞ്ഞു. 71 ജില്ലകളിലാണ് ടിപിആർ നിരക്ക് ഉയർന്ന് നിൽക്കുന്നത്. ഇവിടങ്ങളിൽ കേന്ദ്രം പ്രത്യേക മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ ജില്ലകളിലെ ആശുപത്രികളിൽ 60 ശതമാനത്തിലധികം കിടക്കകളിൽ രോഗികളുണ്ടെങ്കിൽ രണ്ടാഴ്‌ച കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
തീവ്രവ്യാപനമുള്ള ജില്ലകളിൽ മൈക്രോ ക്‌ളസ്‌റ്ററുകളും മൈക്രോ കണ്ടെയ്‌ൻമെന്റും ഏർപ്പെടുത്തണം. ജില്ലാ അധികൃതരെ സഹായിക്കാൻ സംസ്‌ഥാന സർക്കാർ പ്രത്യേക ഓഫിസറെ ചുമതലപ്പെടുത്തണം. കേരളത്തിലടക്കം ചില സംസ്‌ഥാനങ്ങളിൽ വ്യാപനം ഉയർന്നുതന്നെ നിൽക്കാൻ ഒന്നിലധികം കാരണങ്ങൾ ഉണ്ടാകും.
വൈറസിന്റെ വ്യാപനരീതിക്ക് പുറമേ ജനങ്ങളുടെ ജാഗ്രതക്കുറവ്, രോഗം നിയന്ത്രിക്കാൻ സർക്കാരുകൾ, കൈക്കൊള്ളുള്ള നടപടികൾ തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഈ സംസ്‌ഥാനങ്ങൾ മറ്റു ജില്ലകളിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ വൈറസ് വ്യാപനം കൂടുതലുള്ള സ്‌ഥലങ്ങളിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.
Also Read: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങി; ആരോഗ്യ മന്ത്രാലയം