കൊല്ലം: എൻഐഎ പറയുന്നതനുസരിച്ച്, നിയമവിരുദ്ധ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ കേന്ദ ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് സംഘടനയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താര്‍. നിരോധനത്തെ നിയമപരമായി നേരിടുമെന്നും ഇദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതോടൊപ്പം നിരോധന പട്ടികയിൽ ഉൾപ്പെട്ട ഇവരുടെ പോഷക സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ, ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ ഈ സംഘടനകൾ പിരിച്ചുവിട്ടതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കി ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ സംഘടന പിരിച്ചുവിട്ടതായാണ് അബ്‌ദുൽ സത്താര്‍ പറഞ്ഞത്. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയില്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും ഇദ്ദേഹം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധസ്‌ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ശാക്‌തീകരണത്തിനായി വ്യക്‌തമായ കാഴ്‌ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരൻമാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്. പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്‌ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യർഥിക്കുന്നു’- പ്രസ്‌താവനയിൽ പറഞ്ഞു.
പ്രസ്‌താവന പുറത്തിറക്കി, മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെ എ അബ്‌ദുൽ സത്താറിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. നാല് വാഹനങ്ങളിലായെത്തിയ എന്‍ഐഎ ഉദ്യോഗസ്‌ഥരും പോലീസ് സംഘവുമാണ് കരുനാഗപള്ളിയില്‍ നിന്ന് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. കരുനാഗപള്ളിയിലെ പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററിലെത്തിയാണ് അബ്‌ദുൽ സത്താറിനെ അറസ്‌റ്റ് ചെയ്‌തത്.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം