ന്യൂഡൽഹി: പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.
നരേന്ദ്ര മോദി സർക്കാരിന് രാജ്യത്തെ യുവാക്കളുടെ വോട്ട് നിർണ്ണായകമായി എന്ന് കത്തിൽ സമ്മതിക്കുന്നുണ്ട്. പിന്തുണാ അടിത്തറ ഇല്ലാതാകുന്നതും പാർട്ടിയോടുള്ള യുവാക്കളുടെ ആത്മവിശ്വാസം നഷ്ടമാകുന്നതും ഗൗരവതരമായ വിഷയമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് കത്തിലുള്ളത്. പാർട്ടിയെ മുന്നോട്ട് നയിക്കാൻ നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ പുതിയ രീതി കൊണ്ടുവരണം. മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ഫലപ്രദമായ നേതൃത്വം ഉണ്ടാവേണ്ടതുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തണം. ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. സ്വാതന്ത്ര്യാനന്തര രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ ഇടപെടൽ നിരാശാജനകമാണെന്നും കത്തിൽ വിമർശനമുണ്ട്. ജനങ്ങൾക്കിടയിലുണ്ടാകുന്ന ഭയം, അരക്ഷിതാവസ്ഥ, ബി.ജെ.പിയുടേയും സംഘപരിവാർ സംഘടനകളുടേയും വിഭജന അജണ്ട, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി, അതിർത്തിയിലെ വെല്ലുവിളി, ചൈനയോടുള്ള നിലപാട്, വിദേശ നയത്തിലെ മാറ്റങ്ങൾ തുടങ്ങിയവയും കത്തിൽ ചൂണ്ടിക്കാട്ടുന്നു.