കണ്ണൂർ: ജില്ലയിലെ പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം. വാടകക്ക് വീടെടുത്ത് ‘ലൗ ഷോർ’ എന്ന പേരിലാണ് അനാശാസ്യം നടത്തിവരുന്നത്. സംഭവത്തിൽ രണ്ടുപേരെ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വീട്ടുടമയിൽ നിന്നും നാട്ടുകാരിൽ നിന്നും നിരന്തരം പരാതി ലഭിച്ചതിനെ തുടർന്നാണ് ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്.
വീട് വാടകക്ക് എടുത്ത തോട്ടട സ്വദേശി പ്രശാന്ത് കുമാർ, സഹായി ബംഗാൾ കാട്ടുവ സ്വദേശി ദീപ് നാഥ് ബോസ് എന്നിവരാണ് അറസ്‌റ്റിലായത്. റെയ്‌ഡ് നടത്തിയ സമയത്ത് വീട്ടിലെ അഞ്ചോളം മുറികളിൽ സ്‌ത്രീകളും പുരുഷൻമാരും ഉണ്ടായിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം വന്നതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
അതേസമയം, മതിയായ രേഖയോ ലൈസൻസോ ഇല്ലാതെയാണ് ലൗ ഷോർ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രജിസ്‌റ്റർ പരിശോധിച്ചപ്പോൾ പല ദിവസങ്ങളിലും നിരവധിപേർ ഇവിടെ വന്നുപോയതായും പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇതിന് സമാനമായി പലയിടത്തും അനാശാസ്യ പ്രവർത്തികൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും സിഐ പറഞ്ഞു.
Most Read: ലോകായുക്‌ത ഓർഡിനൻസിന് എതിരായ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും