കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്റെ പേരിൽ മറ്റ് കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വെച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ ഇതിൽ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കി. പോക്‌സോ കേസിലെ കീഴ്‌ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നൽകാനുള്ള കാലതാമസത്തെ കേസ് അന്വേഷിക്കുന്നതിന് ഒരു കുറവായി കാണരുതെന്നാണ് ഹൈക്കോടതിയുടെ പരാമർശം.ഇതിനെ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യരുത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വ്യക്‌തി പരാതിപ്പെടാനുണ്ടാകുന്ന കാലതാമസത്തിന് നിരവധി കാരണങ്ങളുണ്ട്. ഇരയുടെ മാനസികാവസ്‌ഥ, കുടുംബം, സാമൂഹികാവസ്‌ഥ എന്നിവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളിൽ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം പരാതികൾ നൽകാൻ പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പരാതി നൽകിയതിന്റെ പേരിൽ കേസ് ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയുടെ വസ്‌തുതകളിലോ യാഥാർഥ്യങ്ങളിലോ ദുരൂഹതയുണ്ടെങ്കിൽ മാത്രമേ കാലതാമസം പരിഗണിക്കേണ്ടതുള്ളൂ എന്ന് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. 17കാരിയായ മകളെ പീഡിപ്പിക്കാൻ അച്ഛൻ ശ്രമിച്ചു എന്നാരോപിച്ച് അമ്മ നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിർദ്ദേശം.
മകളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുത്ത പോലീസ് കുറ്റപത്രവും നൽകി. കൊല്ലം സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷം തടവുശിക്ഷക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് നടപടി. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മൂന്ന് വർഷമായി കുറയ്‌ക്കുകയും ചെയ്‌തു.
Most Read: മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ