കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തെ ഗൗരവമായി കാണാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കണ്ടക്‌ടർ ജാഫര്‍. പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന് കരുതിയാണ് തുടക്കത്തില്‍ ഇടപെടാതിരുന്നത്. ഇപ്പോള്‍ അതിന്റെ ഗൗരവം മനസിലായെന്നും സംഭവത്തില്‍ യുവതിയോട് മാപ്പ് പറയുന്നെന്നും കണ്ടക്‌ടർ പറഞ്ഞു.
“സംഭവസമയത്ത് ഞാന്‍ ചെറിയൊരു മയക്കത്തിലായിരുന്നു. പിടിച്ചെന്ന് പറഞ്ഞെന്ന് സ്‌ത്രീകളുടെ ശബ്‌ദം കേട്ടു. പിന്നാലെ അയാള്‍ സോറി പറഞ്ഞ് സീറ്റ് മാറിയിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്ന് ഞാന്‍ കരുതി. ഞാന്‍ ഇടപെട്ടിരുന്നെങ്കില്‍ അത് ഒന്നു കൂടി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് തോന്നിയത് കൊണ്ട് അങ്ങോട്ട് പോയില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞശേഷമാണ് രണ്ട് സ്‌ത്രീകള്‍ എന്റെ അടുത്ത് വന്ന് വിഷയം സംസാരിച്ചത്. ഇതോടെ ഞാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞു. അങ്ങനെ പോകുമ്പോഴാണ് വഴിയില്‍ ഹൈവേ പോലീസിനെ കാണുന്നത്. ബസില്‍ ഒരുപാട് യാത്രക്കാരുണ്ട്. അതുകൊണ്ട് കോഴിക്കോട് എത്തിയിട്ട് പരാതി കൊടുക്കാമെന്ന് ഹൈവേ പോലീസ് സ്‌ത്രീകളോട് പറഞ്ഞു. അങ്ങനെയാണ് പോന്നത്,”-കണ്ടക്‌ടർ പറഞ്ഞു.
വിഷയത്തെ തുടക്കത്തില്‍ ഗൗരവമായി കാണാത്തത് തന്റെ തെറ്റാണ്. ജീവിതത്തില്‍ ആദ്യമായിട്ടുള്ള സംഭവമാണിത്. അതില്‍ ക്ഷമ ചോദിക്കുന്നു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കില്ല. ഏഴ് വര്‍ഷമായി രാത്രി മാത്രമാണ് ഞാന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-ബെംഗളൂരു സര്‍വീസും നടത്തിയിട്ടുണ്ട്. ഇതുവരെയും ആരും പരാതി പറഞ്ഞിട്ടില്ല. സ്‌ത്രീകള്‍ എവിടെ നിര്‍ത്തണമെന്ന് പറഞ്ഞാലും അങ്ങനെ തന്നെ ചെയ്യാറുണ്ട് എന്നും കണ്ടക്‌ടർ ജാഫര്‍ പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. സംഭവത്തില്‍ കണ്ടക്‌ടറുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടുണ്ട്. ലൈംഗികാതിക്രമത്തില്‍ കണ്ടക്‌ടര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണ്. സംഭവത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read: ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി