ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. കൊലയാളികളായ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് അതുല്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കസ്‌റ്റഡിയിലാകുന്നത് ഇതാദ്യമായാണ്. കസ്‌റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.
ഇരുവരും ആലപ്പുഴ സ്വദേശികളാണ്. മറ്റ് പ്രതികള്‍ക്കായി സംസ്‌ഥാനത്തിന് പുറത്തേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം ആലപ്പുഴ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ ബിജെപിയിലെയും എസ്‌ഡിപിഐയിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസിന് നിര്‍ദ്ദേശം. ജില്ലാ അടിസ്‌ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ശനിയാഴ്‌ച രാത്രിയാണ് എസ്‌ഡിപിഐയുടെ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലർച്ചയോടെ തന്നെ ബിജെപി നേതാവ് രഞ്‌ജിത്തും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ മണ്ണഞ്ചേരിക്ക് സമീപമാണ് ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഷാനിനെ കാറിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. രഞ്‌ജിത്തിനെ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് കൊലപ്പെടുത്തിയത്.
Read also: ഒമൈക്രോണ്‍; ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി