ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്‌റ്റഡിയിൽ ആയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പോലീസ് പറയുന്നു. പ്രതികളെ കള്ളായിയിലെ ഒരു വീട്ടിൽ താമസിപ്പിക്കുകയായിരുന്നു ഇവർ. സുധീഷ്, ഉമേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ആർഎസ്എസ് പ്രവർത്തകരാണ്.
അതേസമയം, ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികള്‍ക്കായി അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്‌ഥിരീകരിച്ചിരുന്നു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്‌ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്.
അതിനിടയില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പ്രതിദിനം ഇരുന്നൂറോളം വീടുകളിൽ പോലീസ് റെയ്‌ഡ് നടത്തിവരികയാണ്. ഇതര സംസ്‌ഥാന ബന്ധങ്ങള്‍ ഉപയോഗിച്ച് രഞ്‌ജിത്ത് വധക്കേസിലെ പ്രതികളാണ് ആദ്യം സംസ്‌ഥാനം കടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പിന്നാലെ ഷാന്‍ വധക്കേസിലെ പ്രതികളും കേരളം വിട്ടതായി പോലീസ് സ്‌ഥിരീകരിച്ചു. ഇവരെ തേടിയാണ് വിവിധ സ്‌ക്വാഡുകളായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചതെന്നാണ് നിഗമനം.
പ്രതികളിലേക്കുള്ള വിവരം ലഭിക്കുന്നതിനായി വ്യാപക റെയ്‌ഡ് ആണ് ദിവസേന പോലീസ് നടത്തുന്നത്. പ്രതികള്‍ കേരളം കടന്നെങ്കിലും ഇവരുമായി ബന്ധമുള്ളവര്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് പോലീസ് നല്‍കുന്നത്.
അതേസമയം, സംഘർഷാവസ്‌ഥ പൂർണമായും ഒഴിവായിട്ടില്ലെന്ന നിഗമനത്തിനാണ് പോലീസ്. ഇതിന്റെ ഭാഗമായി ബിജെപിയുടെ നേതാക്കൻമാരിൽ ചിലരെ സുരക്ഷയുടെ ഭാഗമായി പോലീസ് ഇന്നലെയും കരുതല്‍ തടങ്കലിലാക്കി. എസ്‌ഡിപിഐയുടെ പതിനഞ്ചിലധികം പ്രവര്‍ത്തകര്‍ സുരക്ഷാ നിരീക്ഷണത്തിലാണ്.
Most Read: ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു