ഷാര്‍ജ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം പൊതുസ്‌ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
മാളുകളിലും സിനിമാ തിയേറ്ററുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമായി വര്‍ധിപ്പിച്ചതായി അധികൃതർ അറിയിച്ചു.
എക്‌സിബിഷനുകളിലും സാമൂഹിക, സാംസ്‍കാരിക, കലാ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ആറ് മാസത്തിനിടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണം. ഇതിന് പുറമെ പരിപാടി നടക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കുകയും വേണം.
അതേസമയം വിവാഹ ഹാളുകളില്‍ ആകെ ശേഷിയുടെ 60 ശതമാനം പേരെ അനുവദിക്കുമെന്നും പുതിയ അറിയിപ്പിൽ പറയുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 300 കവിയാന്‍ പാടില്ല. അതിഥികളെല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നും അധികൃതർ അറിയിച്ചു.
Most Read: രണ്ടുകോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം; അഭിമാനനേട്ടം