വയനാട്: ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയാകുമെന്ന കണക്കുകൂട്ടലിൽ അധികൃതർ. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിൽ ഇന്നുമുതൽ കുടിവെള്ളം വിതരണം ചെയ്യും.
പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കോളനികളിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും പഞ്ചായത്തും സന്നദ്ധസംഘടനകളും ചേർന്ന് ശുചീകരിച്ചിരുന്നു. ആദിവാസി കോളനികളില്‍ ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവ് വലിയ വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു.
ആദിവാസി മേഖലകളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഇന്ന് ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തും. ആരോഗ്യ വകുപ്പ് നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ഷിഗെല്ല മറ്റു പ്രദേശങ്ങളിലേക്ക് പടർന്നിട്ടിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
ഷിഗെല്ല രോഗം ബാധിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് എട്ടു വയസുകാരി മരിച്ചിരുന്നു. ഉടന്‍ തന്നെ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. മൂന്നു ദിവസത്തെ പ്രവര്‍ത്തനങ്ങളിലൂടെ രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.
Malabar News: കോവിഡ്; വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം