കോഴിക്കോട് : ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരിലാണ് ഷിഗല്ല രോഗം സ്‌ഥിരീകരിച്ചത്. ഈ പ്രദേശത്ത് ഇതുവരെ ഒരു മരണവും, സമാന രോഗലക്ഷണങ്ങളുള്ള 25 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഈ പ്രദേശത്ത് നിന്നും ഇതുവരെ പരിശോധിച്ച സാംപിളുകളില്‍ 6 എണ്ണത്തില്‍ ഷിഗല്ല രോഗാണുവിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗാണുവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രദേശത്തെ വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്‌തമാക്കി.
വലിയ രീതിയിലുള്ള രോഗവ്യാപനം തടയുന്നതിന് വേണ്ട നടപടികള്‍ ജില്ലാ അധികൃതരുടെ നേതൃത്വത്തില്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലെ കിണറുകളില്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍ നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ വീടുകളില്‍ കയറിയിറങ്ങി രോഗത്തിന്റെ ലക്ഷണങ്ങളെ പറ്റിയും മറ്റും ആളുകളില്‍ അവബോധം സൃഷ്‌ടിക്കാനും, മുന്‍കരുതലുകള്‍ എടുക്കാനും നടപടികൾ ചെയ്‌തു വരികയാണ്. കൂടാതെ ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഈ പ്രദേശം സന്ദര്‍ശിച്ചെന്നും, രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ആഭ്യന്തര മന്ത്രി ബംഗാളിൽ; ബിജെപിയിൽ ചേരാനൊരുങ്ങി തൃണമൂൽ നേതാക്കളുടെ പട