കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്‌ചിമ ബംഗാളിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ അമിത് ഷായുടെ വരവ് ബംഗാൾ രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്.
മുന്‍മന്ത്രി സുവേന്ദു അധികാരി അടക്കം എംപിമാരും എംഎല്‍എമാരുമടങ്ങുന്ന തൃണമൂല്‍ കോൺഗ്രസ് നേതാക്കളുടെ പട അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ തൃണമൂൽ പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു. ചില എംപിമാരും രാജി വെക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മിദ്‌നാപുറില്‍ നടക്കുന്ന അമിത് ഷായുടെ റാലിക്കിടെയാകും നേതാക്കള്‍ ബിജെപിയില്‍ ചേരുകയെന്നാണ് വിവരം.
തൃണമൂൽ നേതാക്കൾക്ക് പുറമെ സിപിഎം എംഎല്‍എ തപ്‌സി മൊണ്ഡലും ഇന്ന് ബിജെപിയില്‍ ചേരും. ശനിയാഴ്‌ച അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് അംഗത്വമെടുക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു. തപ്‌സി മൊണ്ഡലിനെ സിപിഎം സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്.
ഇതിനിടെ തൃണമൂല്‍ വിട്ടുവരുന്ന നേതാക്കളെ പാര്‍ട്ടി സ്വീകരിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ കലാപം ഉയര്‍ന്നിട്ടുണ്ട്. അസന്‍സോളിലെ പ്രമുഖ നേതാവായ ജിതേന്ദ്ര തിവാരിയെയും ബിഷ്‌ണുപുരിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ശ്യാമപ്രസാദ് മുഖര്‍ജിയെയും പാര്‍ട്ടിയിൽ എടുക്കുന്നതിനാണ് ബിജെപി നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.
ജിതേന്ദ്ര തിവാരിയെ ബിജെപിയില്‍ ചേര്‍ക്കരുതെന്നാണ് കേന്ദ്രസഹമന്ത്രിയും അസന്‍സോള്‍ എം.പി.യുമായ ബാബുല്‍ സുപ്രിയോയുടെ ആവശ്യം. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശ പ്രകാരം അസന്‍സോളിലെ സാധാരണ ബിജെപി പ്രവര്‍ത്തകരെ മർദ്ദിച്ചൊതുക്കുന്നതിന് നേതൃത്വം കൊടുത്തയാളാണ് തിവാരിയെന്ന് ബാബുല്‍ വീഡിയോ സന്ദേശത്തിലൂടെ വിമർശിച്ചു. കേന്ദ്ര നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിതേന്ദ്രയുമായി താന്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നും പ്രവര്‍ത്തകരെ മറന്ന് ഒരു ധാരണയുമുണ്ടാക്കില്ലെന്നും ബാബുല്‍ വ്യക്‌തമാക്കി.
Also Read: കോവിഡ് മുക്‌തി നേടിയവരിൽ അപൂർവ ഫംഗസ് ബാധ; മരണം വരെ സംഭവിച്ചേക്കാം