കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് തർക്കം മുറുകുന്നു. ധൈര്യമുണ്ടെങ്കില്‍ അമിത് ഷാ നേരിട്ട് ബംഗാളില്‍ മൽസരിക്കണമെന്ന് മമതാ ബാനർജി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇത്തവണ തന്നോട് മൽസരിക്കാൻ ആയിട്ടില്ലെന്നും തന്റെ അനന്തരവനോട് മൽസരിച്ചു ജയിച്ചു കാണിക്കൂ എന്നുമാണ് ഇപ്പോൾ മമതയുടെ വെല്ലുവിളി.
ബംഗാളില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തി ബിജെപി പ്രചാരണം നയിക്കുമ്പോള്‍ തൃണമൂലിനായി സംസ്‌ഥാനമൊട്ടാകെ മമതയും പ്രചാരണം നടത്തുകയാണ്. 24 നോർത്ത് പർഗാന ജില്ലയിൽ പര്യടനം നടത്തിയ അമിത് ഷാ രൂക്ഷ ഭാഷയിലാണ് മമതാ ബാനർജിയെ വിമർശിച്ചത്. ബംഗാളിന്റെ വികസനവും ക്രമസമാധാനവും തകർത്ത മമത ബംഗാൾ ഭരിക്കുകയല്ല, കൊള്ളയടിക്കുകയാണ് ചെയ്‌തത്. മമതയെയും സംഘത്തെയും ബംഗാളിന്റെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്നത് സംസ്‌ഥാനത്തിന്റെ പൊതു ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.
എന്നാൽ അമിത് ഷായുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച മമതാ ബാനർജി തനിക്ക് ആരേയും ഭയമില്ലെന്നും ഭയപ്പെടുത്താൻ ശ്രമിച്ച് സമയം കളയേണ്ടെന്നും മറുപടി നൽകി. രാജ്യമാകെ വിലക്കയറ്റത്തിൽ വലയുമ്പോൾ നല്ല നാളയെകുറിച്ച് സാധാരണക്കാരനോട് പറയാൻ അൽപം മാന്യത വേണമെന്നും അവർ വിമർശിച്ചു.
Read also: ഉന്നാവിലെ പെൺകുട്ടികളുടെ മരണം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്