ലക്‌നൗ: ഉന്നാവിലെ ദളിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. കേസിൽ ആറ് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു. അതേസമയം തന്നെ മരിച്ച പെൺകുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്.
അസോഹ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. എസ്‍പി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഇന്നലെ രാത്രിയില്‍ സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്നലെയാണ് കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ പതിമൂന്നും, പതിനാറും വയസുള്ള പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വനമേഖലക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഗുരുതരാവസ്‌ഥയിൽ കണ്ടെത്തി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read also: പുതുച്ചേരി സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ