കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഷിഗെല്ല റിപ്പോർട് ചെയ്‌ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ജില്ലയിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രണ്ട് പേർക്ക് രോഗലക്ഷണങ്ങളും ഉണ്ട്.
എന്നാൽ, ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24ന് ആണ് എരഞ്ഞിക്കലിൽ ഏഴു വയസുള്ള പെൺകുട്ടിക്ക് രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ രണ്ട് കുട്ടികളിൽ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവർ സമീപത്ത് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
എന്നാൽ, കൂടുതൽ പേരിൽ രോഗലക്ഷണം ഇതുവരെ കണ്ടെത്താത്തതിനാൽ രോഗവ്യാപന സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. രോഗം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സമീപ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പ്രദേശത്തെ മുഴുവൻ വീടുകളിലെ കിണറുകളിലും സൂപ്പർ ക്ളോറിനേഷൻ നടത്തിയിട്ടുണ്ട്. സ്‌ക്വാഡുകളായി ബോധവൽക്കരണവും തുടങ്ങിയിട്ടുണ്ട്. രോഗം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഭക്ഷണ-പാനീയങ്ങൾ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Most Read: സുദീപ് പറഞ്ഞത് ശരിയാണ്; നടനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി