കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ ലാബുകളിലെ പരിശോധനാഫലം ഔദ്യോഗിക സ്‌ഥിരീകരണത്തിനുള്ള രേഖയല്ലെന്നും സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വന്നെങ്കിലേ സ്‌ഥിരീകരിക്കാനാകൂ എന്നും ഡിഎംഒ പറഞ്ഞു. കോഴിക്കോട് ജില്ലക്ക് പിന്നാലെ എറണാകുളത്തും ഷിഗെല്ല സ്‌ഥിരീകരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നതിന്റെ പശ്‌ചാത്തലത്തില്‍ ആയിരുന്നു ഡിഎംഒയുടെ പ്രതികരണം.
ഷിഗെല്ല രോഗത്തിന് സമാനമായ ലക്ഷണങ്ങളുമായി ചോറ്റാനിക്കര സ്വദേശിനികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാംപിളുകള്‍ റീജിയണല്‍ പബ്ളിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഫലം വരാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് നൽകുന്ന വിവരം.
ജില്ലയില്‍ ഷിഗെല്ല സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ആരോഗ്യ വിഭാഗവും മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്‌ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും പരിശോധനക്കായി പരിസരത്തുള്ള കുടിവെള്ള സ്രോതസുകളിലെ സാമ്പിള്‍ ശേഖരിക്കുകയും സ്‌ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള തുടർ പരിശോധനകൾ പ്രദേശത്ത് നടത്തും. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
Also Read: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത