തിരുവനന്തപുരം: മീഡിയവൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. മീഡിയവണ്‍ ചെയ്‌ത കുറ്റമെന്താണെന്ന് വ്യക്‌തമാക്കണമെന്നും അതറിയാൻ നാടിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മീഡിയവണ്‍ ചെയ്‌ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണ് എന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്. എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറഞ്ഞാല്‍ വാസ്‌തവത്തില്‍ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്‌നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്.
മീഡിയവണ്‍ എന്ന മാദ്ധ്യമ സ്‌ഥാപനം ശക്‌തമായ നിലപാടുള്ള സ്‌ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ ഒരു പ്രൊഫഷണല്‍ സ്‌കിൽ കാണിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍. ഈ മാദ്ധ്യമ സ്‌ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്റാണ്’, എംപി ചൂണ്ടിക്കാട്ടി.
കൂടാതെ കോടതി അതിന്റെ അടിസ്‌ഥാന സമീപനങ്ങളില്‍ തീര്‍ച്ചയായും പുലര്‍ത്തേണ്ട ഒരു മൂല്യബോധമുണ്ടെന്നും ഫ്രീഡം ഓഫ്ച്ച് സ്‌പീ ആന്‍ഡ് എക്‌സ്‌പ്രഷനെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 19ന്റെ ഭാഗമായി തന്നെയാണ് പത്ര സ്വാതന്ത്ര്യമുള്ളതെന്നും ബിനോയ് വിശ്വം വ്യക്‌തമാക്കി.
മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
Most Read: ലഹരിപാർട്ടി കേസ്; ആര്യൻ ഖാന് എതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം