കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ബോംബേറ്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്‌ച രാത്രിയായിരുന്നു ആക്രമണം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ അക്രമികൾ ബോംബ് എറിയുക ആയിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപി തന്നെയാണ് എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം. ബിജെപി നേതാവ് വരുൺ പ്രമാണിക് ചില അക്രമികളുമായി ചേർന്ന് ബോംബ് സ്‌ഥാപിക്കാൻ ശ്രമിക്കവെ ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർക്ക് ഗുരുതര പരിക്കേറ്റു എന്നായിരുന്നു ഗോസബ നിയമസഭാ സീറ്റിലെ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥി ജയന്ത് നാസ്‌കറിന്റെ പ്രതികരണം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ ഇപ്പോൾ കാനിംഗ് സബ്‌ഡിവിഷൻ ആശുപത്രിയിൽ ചികിൽസയിൽ ആണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
Also Read: തസ്‌തികകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; സ്‌ഥാനക്കയറ്റത്തിനും നിയന്ത്രണം