തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 4544 തസ്‌തികകൾ ഇല്ലാതാക്കി. തസ്‌തിക പുനർനിർണയത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തേക്ക് പിഎസ്‌സി നിയമനസാധ്യത പൂർണമായും അടച്ച് തസ്‌തികകൾ കുറച്ചത്. അധികമുള്ള ജീവനക്കാരുടെ വിരമിക്കൽ ഒഴിവിൽ നിയമനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്‌ഥരടക്കം 24,771 ആയി ജീവനക്കാരുടെ അംഗബലം കുറയും.
ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം 4.71 ആയി നിജപ്പെടുത്തി. 9476 വീതം , ഡ്രൈവർ തസ്‌തികകളാണ് ഇനിയുണ്ടാകുക. ഒരു ബസിന് പരമാവധി 1.8 കണ്ടക്‌ടറും ഡ്രൈവറും മാത്രമേ അനുവദിക്കൂ. 4525 മെക്കാനിക്കുകൾ ഉണ്ടായിരുന്നിടത്ത് ഇനി 2100 പേർ മതിയാകും. 2425 പേർ അധികമുണ്ട്. ഇവരെ പുനർവിന്യസിക്കും. 217 ഹയർ ഡിവിഷൻ ഓഫീസർമാർ 151 ആയി ചുരുങ്ങും. 764 ഡ്രൈവർമാരും 705 കണ്ടക്‌ടർമാരും അധികമുണ്ട്. സ്‌ഥാനക്കയറ്റം 10 ശതമാനമായി കുറക്കുകയും ചെയ്‌തിട്ടുണ്ട്.
ആശ്രിത നിയമനത്തിലൂടെ എത്തുന്ന ഡ്രൈവർമാരും കണ്ടക്‌ടർമാരും ഇനി റിസർവ് പട്ടികയിലായിരിക്കും. 240 ഡ്യൂട്ടി തികക്കുമ്പോൾ നിലവിലെ അംഗീകൃത തസ്‌തികയിൽ ഒഴിവുണ്ടാകുമ്പോൾ മാത്രമേ സ്‌ഥിര നിയമനം നൽകൂ. 240 ഡ്യൂട്ടി തികയാത്തവർക്ക് സ്‌ഥാനക്കയറ്റമോ ഇൻക്രിമെന്റോ നൽകില്ല.
ശാരീരിക അവശതയുള്ള ജീവനക്കാരുടെ പരിശോധനക്ക് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ്ങിനെ ചുമതലപ്പെടുത്തി. പുതിയ കമ്പനിയായ സ്വിഫ്റ്റിലേക്കടക്കം 2105 ദിവസവേതനക്കാരെ ലേബർ സപ്ളൈ സൊസൈറ്റികൾ വഴി നിയമിക്കും.
Read Also: മുഖ്യമന്ത്രിക്കായി പ്രതിരോധം തീർത്ത് എൽഡിഎഫ്; കസ്‌റ്റംസ് ഓഫീസ് മാർച്ച് ഇന്ന്