ന്യൂഡെൽഹി: പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്‌ഥർ വരുത്തുന്ന കാലതാമസത്തിൽ പരസ്യമായ അതൃപ്‌തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി രംഗത്ത്. കൃത്യമായ ജോലി പൂർത്തിയാക്കാത്ത ആളുകൾക്ക് പുറത്തേക്കുള്ള വഴി കാണിക്കാൻ സമയമായി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദ്വാരകയിലെ ദേശീയ പാത അതോറിറ്റിയുടെ കെട്ടിടം ഓൺലൈനിലൂടെ ഉൽഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഗഡ്‌കരി തന്റെ നിലപാട് വ്യക്‌തമാക്കിയത്. ദേശീയ പാത അതോറിറ്റി കാര്യക്ഷമത ഇല്ലാത്ത ഉദ്യോഗസ്‌ഥരുടെ കൂടാരമായി മാറിയിരിക്കുക ആണെന്നും ഇത്തരക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാത വികസനം അടക്കമുള്ള പദ്ധതികൾ വൈകുന്നതും സങ്കീർണമാവുന്നതും ഇത്തരം ഉദ്യോഗസ്‌ഥരുടെ നടപടികൾ കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതി വൈകിച്ചതിന് ഉൽഘാടനവേളയിൽ അവിടെ ഇവരുടെ ചിത്രങ്ങൾ കൂടെ ഉൾപ്പെടുത്തണമെന്നും മന്ത്രി ദേശീയ പാത അതോറിറ്റി ചെയർമാനോട് ആവശ്യപ്പെട്ടു.
നേരത്തെയും അദ്ദേഹം ഉദ്യോഗസ്‌ഥ അനാസ്‌ഥക്കെതിരേ ശക്‌തമായി നിലപാട് എടുത്തിരുന്നു. കേരളത്തിലെ ദേശീയ പാത വികസനം ഇഴയുന്നതിന് കാരണം ഉദ്യോഗസ്‌ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: സര്‍ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് ഒഡീഷയില്‍ ലഭിക്കും രണ്ടര ലക്ഷം രൂപ