തിരുവനന്തപുരം: ബിജെപി സംസ്‌ഥാന നേതൃത്വം അവഗണിച്ചെന്ന പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം കാത്തിരിക്കും. അനുനയ ചർച്ചകൾക്കായി എത്തിയ സംസ്‌ഥാന നേതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതിസന്ധി നേരിടേണ്ടി വരും. ഇപ്പോൾ നിശബ്‌ദയാണെങ്കിലും നേതൃത്വത്തിനെതിരെ ശോഭ പരസ്യമായി രംഗത്തെത്തിയാൽ അത് പാർട്ടിക്ക് വലിയ വെല്ലുവിളി ആയിരിക്കും.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും ഇടപെടുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്‌ണൻ ശോഭാ സുരേന്ദ്രന് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല ഇടപെടൽ ഉണ്ടാകാൻ പത്ത് ദിവസം കൂടി കാത്തിരിക്കുകയാണ് ശോഭയെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Also Read: നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്